Thursday, 9 August 2012

പുഴ പറഞ്ഞത്

( പ്രകര്‍തി ദുരന്തങ്ങളെ പലപ്പോഴും നമ്മള്‍ പഴിക്കാറെയുള്ളു... നമ്മള്‍ മനുഷ്യരുടെ ദുര പൂണ്ട പ്രവര്‍ത്തികളാണ്‍ അവയ്ക്ക് ഉത്തരവാദികളെങ്കിലും അത് പ്രക്രുതിയുടെ ക്രൂരതയാണെന്നു പറഞ്ഞ് നമ്മള്‍ അവള്ക്കു നേരെ വിരല്‍ ചൂണ്ടുന്നു . പുഴയെ മറന്നുള്ള മണല്‍ വാരലും , ഭൂമിയെ മറന്നുള്ള മരം വെട്ടലും പ്രക്രുതിയുടെ സംതുലനങ്ങളെ താളം തെറ്റിക്കുന്നു . അരീക്കോടിനടുത്ത് സ്കൂളില്‍ നിന്നു മടങ്ങവെ ചാലിയാറില്‍ മുങ്ങിത്താഴ്ന്ന കുരുന്നുകളുടെ സ്മരണയ്ക്കു മുന്നില്‍ ഒരുകുടന്ന കണ്ണുനീര്‍പ്പൂക്കളുമായി ..... പുഴയുടെ അമ്മ മനസ്സിലൂടെയൊരു യാത്ര , അവള്‍ക്കു സങ്കടം പറയാന്‍ പ്രിയതമനായ കടല്‍ മാത്രമെയുള്ളൂ .... പുഴ കടലിനോട് പറഞ്ഞതെന്തായിരിക്കും ....? )
പുഴ പറഞ്ഞത്....

അന്ന് പരിഭ്രാന്തയായാണ്‍ അവള്‍ ഓടിവന്നത് ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചില്‍ , കര്‍ക്കടകത്തിലെ രൗദ്രഭാവം കണ്ടതാണ്‍ , തുലാവര്‍ഷമിങ്ങെത്തിയിട്ടില്ല അതിനിടയ്ക്ക് ഇതെന്തു പറ്റി ? കടലിന്‍ ഒന്നും മനസിലായില്ല .
കടല്‍ പതിയെ അവളുടെ മുഖം പിടിച്ചുയര്‍ത്തി ഇല്ല , കണ്ണുനീര്‍ കുടുകുടെ ചാടുകയാണ്‍ .
അല്ല , ഞാനല്ല . ഞാനൊന്നും ചെയ്തില്ല .......
അവള്‍ അലറിക്കരഞ്ഞുകൊണ്ടു പറഞ്ഞു ......
"ഇപ്പൊഴും എനിക്കൊന്നും മനസ്സിലായില്ലല്ലൊ പ്രീയെ ..." കടല്‍ അവളെ മാറോടമര്‍ത്തിക്കൊണ്ടു പറഞ്ഞു . കരയാതിരിക്കൂ ....
തേങ്ങലൊന്നടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു തുടങ്ങി ,
" വൈകുന്നേരമായിരുന്നു , ഞാന്‍ നോക്കിയിരിക്കുകയായിരുന്നു , ആരവം കേട്ടുതുടങ്ങിയപ്പോള്‍ സന്തോഷമായി .... അവര്‍ ഓടി വരികയാണ്‍ , പല പ്രായത്തിലുള്ളവര്‍ ... കിലുക്കാം പെട്ടികള്‍ , അവരുടെ കളിചിരികളും , കുഞ്ഞു കുസ്രുതികളും മാത്രമാണ്‍ ആകെ സന്തോഷം , ദിവസത്തില്‍ രണ്ടു നേരം മാത്രം കിട്ടുന്ന അനര്‍ഘ നിമിഷങ്ങള്‍ .
പിന്നെ , പകലില്‍ മുഴുവനും ഹ്രിദയം കീറി നുറുങ്ങുന്ന വേദനയാണ്‍ , മണല്‍ വാരി വാരി ആഴമുള്ള വടുക്കള്‍ ഒത്തിരിയേറെയുണ്ട് ... അതിന്റെ ആഴവും ചുഴികളും , പുറമെ സുന്ദരിയെങ്കിലും , അകമെ നിഗൂഢ വിഷമെന്തിയ രാക്ഷസിയാക്കുന്നു .., അതെ , ശാന്ത സുന്ദരമായ നീലിമയില്‍ ഒളിച്ചു നില്ക്കുന്ന കെണി ..... എത്ര മനുഷ്യര്‍ അതിലപ്രത്യക്ഷരായി .....
ആ ദിവസത്തിനു പതിവിലും കാളിമ ഏറെയുണ്ടായിരുന്നു .
ഓടിക്കയറിയ കുരുന്നുകളോട് തോണിക്കാരന്‍ കോയാക്ക പറഞ്ഞതൊന്നും അവര്‍ കേട്ടില്ല , പുസ്തക സഞ്ചിയുടെ മധുരമുള്ള ഭാരവും പേറി ഞാന്‍ മുന്‍പെ ഞാന്‍ മുന്‍പെ എന്ന മട്ടില്‍ അവര്‍ വള്ളത്തിലേക്കു ചാടിക്കയറുകയാണ്‍ , എനിക്കു പേടിയുണ്ടായിരുന്നു , ഉവ്വ് , അവരൊത്തിരിപ്പേരുണ്ടായിരുന്നു , തോണിക്ക് നല്ല ഭാരമുണ്ടായിരുന്നു , അതുകാരണം ഞാന്‍ കഴിയുന്നത്ര പതുക്കെ ഓളമിളക്കാതെയാണൊഴുകിയത് . പക്ഷെ എന്റെ കണക്കുകൂട്ടലുകല്‍ തെറ്റി , എന്റെ വിക്രുതിക്കുടുക്കകള്‍ ആരേയും വകവെച്ചില്ല , തോണിക്കയറിനായി അവര്‍ മല്‍സരിക്കുകയാണ്‍ .
"ഇക്ക അവിടെ മിണ്ടാതെയിരുന്നോളൂ ... തോണി ഞങ്ങള്‍ അക്കരെയെത്തിക്കാം " ആരോ വിളിച്ചു പറഞ്ഞു .
പെട്ടന്ന് ഒരു കുരുന്ന് എഴുന്നേറ്റു നിന്നതു കൊണ്ടാവണം തോണി ഇത്തിരിയൊന്നു ചരിഞ്ഞത് , തോണിയിലേക്കു വെള്ളം കേറാന്‍ തുടങ്ങി , നിസ്സാഹയതയോടെ നില്ക്കാനേ ഇക്കയ്ക്കു പോലും കഴിഞ്ഞുള്ളൂ ,
പിന്നെ , പിന്നെയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു , ആ കൊച്ചു തോണി എന്റെ ആഴതടങ്ങളിലേക്കു കൂപ്പു കുത്തി , കളിയും , ചിരിയും , സ്വപ്നവുമായെത്തിയ പൂങ്കുരുന്നുകളേയും കൊണ്ട് ...
എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല .......
പുഴയോരത്തെ മരക്കുറ്റികള്‍ ഓര്‍മ്മക്കമ്പുകള്‍ നീട്ടി ഒഴുക്കു തടയാന്‍ ശ്രമിച്ചു .......
പുഴയുടെ സങ്കടം കണ്ട് ഓടിവന്ന മഴമേഘങ്ങള്‍ പിന്നെയും തിമിര്‍ത്തു പെയ്തു ......
തലതല്ലിക്കരയുന്ന പുഴയെ കടല്‍ മാറോടണച്ചു , പിന്നെ , കാതില്‍ മെല്ലെ പറഞ്ഞു ; "കരയാതിരിക്കൂ പ്രീയെ നമ്മള്‍ പാടെ നിസ്സഹായരാണെന്നു ആരും അറിയുന്നില്ലല്ലൊ..."

2 comments:

  1. അനുഭവതീവ്രത ഭാഷയിലേക്കു പരാവർത്തനം ചെയ്യുക നല്ലൊരു വെല്ലുവിളി തന്നെ....ഒടുവിലേക്കെത്തുമ്പോൾ വികാരാ‍ധീനനായിട്ടുണ്ട്..ഇല്ലേ..?
    കൊള്ളാം..

    ReplyDelete